ADVERTISEMENT
കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് പ്ലാറ്റ്ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്
ജനശതാബ്ദി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20).
ശ്യാം കോയമ്പത്തൂരിൽ ജോലി നോക്കുകയാണ്. വെള്ളിയാഴ്ച നാട്ടിലെത്തിയ ശ്യാം ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇവർ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുവിഭാഗത്തോടും ഇന്നു പത്തിന് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ഇന്ന് പ്രമീള സ്റ്റേഷനിലെത്തിയെങ്കിലും ശ്യാമും അമ്മയും എത്തിയില്ല. പുലർച്ചെ നാലിന് വസന്തയും ശ്യാമും വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ശ്യാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോൾ അടുത്ത ഓണം വരെ ഞങ്ങൾ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
ട്രെയിൻ തട്ടി മരണമെന്ന ഓച്ചിറ പോലീസിന്റെ സന്ദേശം എത്തിയപ്പോഴാണ് ശാസ്താംകോട്ട പോലീസിനു സംശയം തോന്നി അന്വേഷിക്കുന്നത്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് ഇരുവരുടെയും ഫോൺ ചിന്നിച്ചിതറിയ നിലയിൽ ലഭിച്ചിട്ടുണ്ട്. ഒരു സിംകാർഡ് ലഭിച്ചത് പോലീസിന്റെ കൈവശമുണ്ട്.
വസന്തയും ശ്യാമിന്റെ ഭാര്യ പ്രമീളയും മക്കളും ഒരുമിച്ചാണു താമസിക്കുന്നത്. നാട്ടിൽ വർക്ക്ഷോപ്പ് നടത്തി വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനെ തുടർന്ന് നാട്ടിൽനിന്നു മാറി കോയമ്പത്തൂരിൽ വർക്ഷോപ്പ് ഇട്ട് പ്രവർത്തിക്കുകയായിരുന്നു ശ്യാം. എന്നാൽ ഇതും നഷ്ടത്തിലായി.
Tags : killed train Mother and son