ADVERTISEMENT
ടോക്കിയോ: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയെ "പ്രതിഭകളുടെ ശക്തികേന്ദ്രം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി "ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക' എന്ന് ജപ്പാനിലെ വ്യവസായികളോട് ആഹ്വാനം ചെയ്തു. ലോകം ഇന്ത്യയെ വെറുതെ നോക്കുകയല്ല, മറിച്ച് ഇന്ത്യയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
എഐ, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശം എന്നിവയിൽ ഇന്ത്യ ധീരമായ ചുവടുകൾ വെച്ചുകഴിഞ്ഞു. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാൻ കഴിയും. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ഈ മാറ്റത്തിന് കാരണം പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നീ സമീപനങ്ങളാണ്. പ്രതിരോധ, ബഹിരാകാശ മേഖലകൾക്ക് ശേഷം ഇന്ത്യ ആണവോർജ മേഖലയിലും സ്വകാര്യ മേഖലയിലെ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത കൈവരിച്ച രാഷ്ട്രമാണ് ഇന്ന് ഇന്ത്യ. നയങ്ങളിലെ സുതാര്യതയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ, ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശത്തിനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇവിടെ നിന്ന് ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും.
Tags : Narendra Modi India Japan