കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ജിഎസ്ടി നിരക്ക് യുക്തിസഹമാക്കൽ നിർദേശങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് പൊതുവിൽ സംസ്ഥാനങ്ങളെല്ലാം സ്വീകരിച്ചത്. നിരക്ക് രണ്ട് സ്ലാബിലായി നിജപ്പെടുത്തിയ നിർദേശം കേന്ദ്രസർക്കാർ ഏകപക്ഷീയമായി മുന്നോട്ടുവച്ചതാണെങ്കിലും, അതിന്റെ യുക്തിയെ അംഗീകരിക്കുന്ന നിലപാടാണ് കേരളമടക്കം സ്വീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച ആശങ്കകൾ ഒന്നുംതന്നെ പരിഗണിക്കാൻ ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ തയാറായിട്ടില്ല. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടത്തിനു പരിഹാരം ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ പൂർണമായും അവഗണിക്കുകയായിരുന്നു.
മൂന്നു കാര്യങ്ങളാണ് കേരളം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്ന്, നികുതിയിളവിന്റെ ഭാഗമായി ഉത്പന്നങ്ങൾക്ക് വിലക്കുറവുണ്ടാകണം. സാധാരണ ഉപഭോക്താവിന് വിലക്കുറവ് ലഭിക്കേണ്ടതിനു പകരം കമ്പനികൾക്ക് അധികലാഭം കൊയ്യാനുള്ള അവസരമുണ്ടാകരുത്. രണ്ട്, നികുതി വെട്ടിക്കുറവുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ഭീമമായ വരുമാനനഷ്ടം പരിഹരിക്കാൻ നിശ്ചിത കാലത്തേക്കെങ്കിലും നഷ്ടപരിഹാര പദ്ധതി നടപ്പാക്കണം. മൂന്ന്, കേരള ലോട്ടറിയെ സംരക്ഷിക്കുന്ന നികുതിനിരക്ക് നിശ്ചയിക്കണം.
എന്നാൽ, നിരക്കുകുറയ്ക്കലിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാൻ ഉതകുന്ന ഒരു നിർദേശവും കേന്ദ്രസർക്കാരിന് കൗൺസിലിന് മുമ്പാകെ വയ്ക്കാനായിട്ടില്ല. ഇൻഷ്വറൻസ് പ്രീമിയത്തിനുള്ള നികുതി ഒഴിവാക്കലിന്റെ ഗുണം ഇൻഷ്വർ ചെയ്യുന്നവരിലേക്ക് എത്തുമോ എന്നതിൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിതന്നെ സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു.
നിലവിലെ നിരക്ക് കുറയ്ക്കൽ നികുതിവരുമാനത്തെ ബാധിക്കുമെന്നത് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുന്നു. കേരളത്തിന് ഏതാണ്ട് 8000 കോടി മുതൽ 10,000 കോടി രൂപവരെ വാർഷിക വരുമാന നഷ്ടമുണ്ടാകാം. ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷ്വറൻസ്, ഇലക്ട്രോണിക്സ് എന്നീ നാലു മേഖലയിൽനിന്നു മാത്രം 2500 കോടി രൂപയുടെ വാർഷികനഷ്ടമുണ്ടാകും.
ജിഎസ്ടിയുടെ എട്ടുവർഷത്തെ ചരിത്രം പരിശോധിച്ചാൽ നികുതിവരുമാനത്തിൽ കാര്യമായ വർധനയില്ലെന്നതാണ് യാഥാർഥ്യം. ജിഎസ്ടി വരുന്ന ഘട്ടത്തിൽ പ്രതിവർഷം 14 ശതമാനം നികുതിവളർച്ച ഉറപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2017 നവംബറിൽ, നിരക്ക് യുക്തിസഹമാക്കലിന്റെ പേരിൽ 178 ചരക്കിനങ്ങളുടെ നിരക്കുകൾ ഒറ്റയടിക്ക് കുറച്ചപ്പോൾ റവന്യു ന്യൂട്രൽ നിരക്ക് 11.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. തുടർന്നുള്ള വർഷങ്ങളിലും നിരക്കുകൾ കുറയ്ക്കുന്നത് സംസ്ഥാനങ്ങളുടെ വരുമാനം ചുരുക്കി.
സംസ്ഥാനങ്ങൾക്ക് 14 ശതമാനം വാർഷിക വരുമാനവളർച്ച ലഭിക്കാത്ത സാഹചര്യത്തിൽ അനുവദിച്ച നഷ്ടപരിഹാരവും 2022 ജൂണിൽ അവസാനിപ്പിച്ചു.
ഒന്നിലും വ്യക്തതയില്ല
നിരക്കുമാറ്റം സംസ്ഥാനങ്ങളുടെ ധനകാര്യത്തിലും കേന്ദ്ര ഖജനാവിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു വ്യക്തതയില്ല എന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്. ദേശീയതലത്തിൽ വലിയ വരുമാനവ്യത്യാസത്തിന് നിരക്കുമാറ്റം കാരണമാകില്ലെന്നാണ് ഒരു വാദം. എന്നാൽ, ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ഉപഭോഗരീതികളുണ്ട്. ഉയർന്ന നിരക്കിലുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ ഉപഭോഗമുള്ള കേരളത്തില്, ഇവയുടെ നിരക്കിൽ വരുത്തുന്ന വലിയ കുറവു വരുമാനത്തെ ഗണ്യമായി ബാധിക്കും. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ നഷ്ടം വളരെ വലുതായിരിക്കും.
വരുമാനനഷ്ടം ഉയരും
സാമ്പത്തിക ഉയർച്ചയ്ക്കും ഉപഭോഗം വർധിപ്പിക്കുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനും സഹായകമാകും എന്നായിരുന്നു ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നോട്ടുവച്ച അവകാശവാദം. അത് യാഥാർഥ്യമായില്ല. നിലവിലെ നികുതിനിരക്ക് കുറയ്ക്കലുംകൂടി പ്രാബല്യത്തിലാകുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കൂടുതൽ ഇടിയും. 2017 നവംബറിൽ 178 ഇനങ്ങളിലായി നടപ്പിലാക്കിയ നിരക്കുകുറയ്ക്കൽ തീരുമാനം കേരളത്തിന്റെ വരുമാനത്തിനു കനത്ത പ്രഹരമായി മാറി. നഷ്ടപരിഹാരത്തുകയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഇതു പ്രകടമാക്കി.
2017–18 നും 2022–23നുമിടയിൽ, കേരളത്തിന്റെ സംരക്ഷിത വരുമാനവും യഥാർഥ ജിഎസ്ടി വരുമാനവും തമ്മിലുള്ള വിടവ് വർധിച്ചുവരികയാണ്. 2022 വരെയുള്ള കാലയളവിൽ നഷ്ടപരിഹാരമാണ് വരുമാനനഷ്ടം നികത്തിയിരുന്നത്. ഇതേ അനുഭവമാണ് മിക്ക സംസ്ഥാനങ്ങൾക്കും ഉണ്ടായിരുന്നത്. അതെല്ലാം പരിഗണിച്ചാണ്, നിലവിലെ നിരക്ക് പരിഷ്കരണത്തിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകാവുന്ന വരുമാനനഷ്ടം കുറയ്ക്കാൻ നഷ്ടപരിഹാര സംവിധാനം പുനഃസ്ഥാപിച്ചേ മതിയാകൂ എന്ന ആവശ്യം യോഗത്തിൽ ശക്തമായി അവതരിപ്പിക്കപ്പെട്ടത്.
ചെലവുചുരുക്കൽ സാധ്യമല്ല
നഷ്ടപരിഹാര വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞതിനാൽ കേരളം കൂടുതൽ സാമ്പത്തിക അസന്തുലിതാവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. പ്രായമാകുന്നവരുടെ സംഖ്യാവർധന, കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും, വിപുലമായ സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. അതിനിടയിൽ നടപ്പാക്കുന്ന നികുതി പരിഷ്കരണം കേരളത്തിന്റെ പരിമിതമായ സാമ്പത്തിക ഇടത്തെ കൂടുതൽ ചുരുക്കും.
സാമ്പത്തികവർഷത്തിന്റെ മധ്യത്തിൽ സംഭവിക്കുന്ന നിരക്കുമാറ്റവും വരുമാനനഷ്ടവും ബജറ്റ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വെല്ലുവിളിയാകും. ഈ സമയ പൊരുത്തക്കേട് ധനകാര്യ ആസൂത്രണത്തെയടക്കം വലിയ തോതിൽ ബാധിക്കാം.
സംസ്ഥാനങ്ങൾ സാമ്പത്തിക സമ്മർദത്തിൽ
കേന്ദ്രനിലപാടുകളിൽ വരുത്തുന്ന മാറ്റങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന സാമ്പത്തിക സമ്മർദവും പരിശോധിക്കപ്പെട്ടിട്ടില്ല. കേരളത്തിന്, സ്വന്തം നികുതിവരുമാനത്തിന്റെ ഏകദേശം 41 ശതമാനമാണ് ജിഎസ്ടിയിൽനിന്നു ലഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ജിഎസ്ടിയിൽനിന്നുള്ളത്. പ്രത്യക്ഷനികുതികളും, സെസുകളും സർചാർജുകളും, വലിയതോതിൽ എടുക്കുന്ന വായ്പകൾ എന്നിവയാണ് പ്രധാന സാമ്പത്തിക സ്രോതസുകൾ. അതിനാൽ, നിരക്കുമാറ്റത്തിൽ വലിയ ഭാരം സംസ്ഥാനങ്ങൾക്കുമേലായിരിക്കും പതിക്കുക.
ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചുള്ള നിർദേശങ്ങളാണ് കേരളം കൗൺസിലിനു മുന്നിൽ വച്ചത്. സംസ്ഥാന വരുമാനം സംരക്ഷിക്കുന്നതിന് ഒരു അധിക ലെവി സംവിധാനം അവതരിപ്പിക്കണമെന്നതായിരുന്നു ആദ്യനിർദേശം. വരുമാനക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക സെസുകൾ ചുമത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വരുമാനം പങ്കിടലിലെ കേന്ദ്ര-സംസ്ഥാന അനുപാതം 40:60 ആക്കണം. ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതിനിരക്കും സാധാരണക്കാർ ഉപയോഗിക്കുന്ന അവശ്യവസ്തുക്കൾക്ക് ഗണ്യമായി കുറഞ്ഞ നിരക്കും ചുമത്തുന്ന ഒരു നികുതി സമ്പ്രദായം നടപ്പാക്കണം എന്നിങ്ങനെ വ്യക്തമായ നാല് നിർദേശങ്ങൾ മുന്നോട്ടു വച്ചെങ്കിലും കേന്ദ്രസർക്കാർ ഗൗരവത്തിൽ എടുത്തിട്ടില്ല.
ലോട്ടറിയെയും നേരിട്ടു ബാധിക്കും
സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറി കേരളത്തിൽ മാത്രമാണുള്ളത്. അതിനെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതിപട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിതരണക്കാരും ടിക്കറ്റ് വിൽപ്പനക്കാരുമായി രണ്ടു ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി സംവിധാനം. വിപുലമായ ജനപിന്തുണയുമുണ്ട്. ജിഎസ്ടി വർധന ടിക്കറ്റ് വിൽപ്പന കുറയ്ക്കുകയും ഈ ദുർബല വിഭാഗങ്ങളെ നേരിട്ടു ബാധിക്കുകയും ചെയ്യും. അതിനാൽ, സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ നിലവിലെ നിരക്കുമാറ്റ നിർദേശത്തിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പേപ്പർ ലോട്ടറിയുടെ നിലവിലെ 28 ശതമാനം നികുതിനിരക്ക് തുടരാൻ വലിയ പോരാട്ടം ഏറ്റെടുക്കേണ്ടിവരും.
വാഗ്ദാനങ്ങൾ നിറവേറ്റപ്പെടേണ്ടതാണ്
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നേട്ടങ്ങൾ നൽകുമെന്ന പ്രതീക്ഷയോടെയാണ് സംസ്ഥാനങ്ങൾ ഗണ്യമായ നികുതി അധികാരങ്ങൾ ഉപേക്ഷിച്ചതും ജിഎസ്ടിയെ അംഗീകരിച്ചതും. എട്ടു വർഷത്തിനുശേഷവും ഈ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റപ്പെട്ടിട്ടില്ല. അതിനാലാണ് കേരളം സുചിന്തിതമായ ആശങ്കകൾ കൗൺസിലിന് മുന്നിൽ വച്ചത്. ധനകാര്യ ഫെഡറലിസം സംരക്ഷിക്കുന്നതിന് മാത്രമല്ല, ജിഎസ്ടി സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനും സംസ്ഥാന വരുമാനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
അപ്പോൾ മാത്രമേ ജിഎസ്ടിയുടെ യഥാർഥ സാധ്യതകൾ തിരിച്ചറിയാനും രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ആനുകൂല്യങ്ങൾ നൽകാനും കഴിയൂ. അതി