നടനും അവതാരകനുമായ രാജേഷ് കേശവ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെങ്കിൽ പ്രിയപ്പെട്ടവരുടെ പ്രർഥനകൾ ആവശ്യമാണെന്ന് സുഹൃത്തുക്കൾ. ഞായറാഴ്ച രാത്രി കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച രാജേഷ് നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ഞായറാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തെങ്കിലും ശരീരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
രാജേഷിന്റെ സുഹൃത്ത് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ്
നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്.
ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു.
അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ). തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല..
നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ….