കോഴിക്കോട്: ധർമസ്ഥല വെളിപ്പെടുത്തൽ കേസിൽ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബർ മനാഫ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ബൽത്തങ്ങടിയിലെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നല്കിയിരുന്നു.
എന്നാൽ, ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്.
അതേസമയം, ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും മനാഫ് അറിയിച്ചു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നു. കേരള പോലീസിന്റെ സംരക്ഷണയിലാകും എസ്ഐടിക്ക് മുമ്പിൽ ഹാജരാവുന്നതെന്നും മനാഫ് പറഞ്ഞു.
മതസ്പർധ ആരോപിച്ച് ഉഡുപ്പി പോലീസ് തനിക്കെതിരേ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായും വ്യക്തമാക്കി. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും. കൈവശമുള്ള തെളിവുകൾ എസ്ഐടിക്ക് സമർപ്പിക്കുമെന്നും മനാഫ് പറഞ്ഞു.
ധർമസ്ഥലയിൽ ഒരുപാട് സ്ത്രീകൾ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് നീതി നേടികൊടുക്കുന്നതിനു വേണ്ടിയാണ് വിഷയത്തിൽ ഇടപെട്ടതെന്നും യൂട്യൂബ് വീഡിയോയിലൂടെ മനാഫ് പറഞ്ഞു. ധർമസ്ഥല കേസ് സത്യസന്ധമാണ്. പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് എസ്ഐടിയാണെന്നും മനാഫ് പറഞ്ഞു.